വാക്കയിൽ അരങ്കന്താനം റോഡിൽ വിള്ളൽ വീണു
ഇടവട്ടം: കനത്ത മഴയെ തുടർന്ന് മറവൻതുരുത്ത് പഞ്ചായത്തിലെ വാക്കയിൽ അരങ്കന്താനം റോഡിൽ വിള്ളൽ വീണു. മൂവാറ്റുപുഴയാറിന്റെ തീരത്ത് കൂടികടന്നുപോകുന്ന റോഡിൽ
ചിറേക്കടവ് പായിക്കാട്ട് ഭാഗത്താണ് 20 മീറ്ററോളം ദൂരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. 2025-26പദ്ധതിയിൽ 17 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തിയ റോഡിലാണ് അപകടകരമായ വിള്ളലുണ്ടായത്. 2018ലെ പ്രളയത്തിൽ റോഡിൻ്റെ ഭാഗമായുള്ള തീരം 150 മീറ്ററോളം നീളത്തിൽ പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരുന്നു.
ചിറേക്കടവിലെ കടത്തുകടവിൽ നിർമ്മിച്ചിരുന്ന കാത്തിരിപ്പു കേന്ദ്രവും പുഴയെടുത്തിരുന്നു. മേജർ ഇറിഗേഷൻ ഈ ഭാഗത്ത് ഏരികൾ താഴ്‌ത്തി മണൽ ചാക്കുകൾ നിരത്തി പുനർനിർമ്മാണം നടത്തിയിരുന്നു. റോഡിൻ്റെ പുഴയോടു ചേർന്നഭാഗം പൂർണ്ണമായും കല്ലുകെട്ടി സംരക്ഷിക്കുന്നതിന് 74 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻ തയ്യാറാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലുണ്ടായ വിള്ളൽ ആശങ്കാജനകമാണ്. റോഡിൻ്റെ അപകട സ്ഥിതി കാണിച്ച് വലിയ വാഹനങ്ങളും ഭാരവണ്ടികളും നിരോധിച്ച് പഞ്ചായത്ത് ബോർഡു സ്ഥാപിക്കുമെന്ന് മറവൻതുരുത്തു പഞ്ചായത്തംഗം പി. കെ. മല്ലിക പറഞ്ഞു.
Comments ()