ക്ഷേത്ര ഗോപുരത്തിന് സമീപത്തെ കുഴികൾ അപകടകാരണമാകുന്നു
എസ്. സതീഷ്കുമാർ
വൈക്കം: നഗരത്തിൽ പടിഞ്ഞാറെ ക്ഷേത്ര ഗോപുരത്തിന് സമീപം റോഡിലെ കുഴികൾ അപകടകാരണമാവുന്നു. പടിഞ്ഞാറെ നടയിൽ നിന്ന തെക്കേ നടയിലേക്ക് തിരിയുന്ന രണ്ട് വളവുകളിലെ കുഴികളിൽ അപകടങ്ങൾ നിത്യേനയാണ്. കൊടും വളവിലാണ് ഇവിടെ റോഡ് ഒരു ഭാഗം പൂർണ്ണമായി തകർന്ന് കുഴികളായി മാറിയത്. ആറ് മാസം മുൻപ് അറ്റകുറ്റപണി നടത്തിയ ഭാഗങ്ങളാണ് പാടെ തകർന്ന് കിടക്കുന്നത്.
മഴവെള്ളംകെട്ടികിടക്കുന്ന കുഴികളിൽ ചാടി ഇരുചക്ര വാഹനയാത്രക്കാ ർസ്ഥിരമായി അപകടത്തിൽപെടുന്ന സ്ഥിതിയായിട്ടും നടപടി ഉണ്ടായിട്ടില്ല. ഇവിടെ കുഴികളിൽ വീഴാതെ എതിർ ഭാഗത്തേക്ക് മാറുന്ന വാഹനങ്ങൾ വളവിൽ എതിരെ വരുന്ന വാഹന ങ്ങൾക്ക് അടിയിൽപ്പെടാതെ രക്ഷപെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഒരു കുഴിയിൽ ചാടാതെ വെട്ടിക്കുന്ന വാഹനങ്ങൾ മറ്റൊരു കുഴിയിൽ ചാടിയും അപകടങ്ങൾ പതിവാകുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാരും ഈ അപകടവളവ് കടക്കുന്നത് ജീവൻ കൈയ്യിൽ പിടിച്ചാണ്. ഫുട്പാത്ത് പോലും ഇല്ലാത്ത ഇവിടെ കുഴിയിൽ ചാടി നിയന്ത്രണം വിടുന്ന വാഹനങ്ങളെ പേടിച്ച് വേണം കാൽ നടക്കാർക്കും ഇവിടം കടക്കാൻ. പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കും മൂക്കിന് താഴെയാണ് ഏറെ തിരക്കേറിയ റോഡിൽ ഒരു മാസമായി ഈ അപകട സ്ഥിതി തുടരുന്നത്. തകർന്ന റോഡ് നന്നാക്കാൻ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകട സാധ്യതയാണ് ഇവിടെ ഉള്ളത്.
Comments ()