പി.എസ്. ഷംനാസും നിവിൻ പോളിയും ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ കോടതി നിർദേശം
വൈക്കം: തലയോലപ്പറമ്പ് സ്വദേശിയായ സിനിമ നിർമ്മാതാവ് പി.എസ്. ഷംനാസും നടൻ നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇരുപതാം തീയതി മീഡിയേഷൻ സെന്ററിൽ കേസ് പരിഗണിക്കാൻ കോടതി നിർദേശിച്ചു. മധ്യസ്ഥനായി ജോർജ് മെർലോ പല്ലത്തിനെ ചുമതലപ്പെടുത്തി. അതേസമയം ഷംനാസ് വ്യാജരേഖ ചമച്ചു എന്ന് കാണിച്ച് നിവിൻപോളി പാലാരിവട്ടം പോലീസിൽ നൽകിയ കേസ് കോടതി സ്റ്റേ ചെയ്തു. നിവിൻ പോളിയുടെ കേസിൽ യാതൊരുവിധ തുടർ നടപടിയും എടുക്കാൻ പാടില്ലെന്നാണ് കോടതി നിർദ്ദേശം. പി.എസ്. ഷംനാസ് കഴിഞ്ഞ ജൂലായ് മാസത്തിലാണ് നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഷ് ഷൈനും എതിരെ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷംനാസില്‍ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ വ്യാജ രേഖ ചമച്ചാണ് ഷംനാസ് അവകാശവാദം ഉന്നയിക്കുന്നതെന്നായിരുന്ന നടൻ നിവിൻ പോളിയുടെ പരാതി. പാലാരിവട്ടം പോലീസിൽ നൽകിയ ഈ കേസാണ് കോടതി സ്റ്റേ ചെയ്തത്. അതേസമയം നിവിൻ പോളിയെ ഒന്നാംപ്രതിയാക്കിയും സംവിധായകൻ എബ്രിഡ് ഷൈൻരണ്ടാം പ്രതിയാക്കിയും വൈക്കം കോടതിയിൽ നിലവിലുള്ള കേസാണ് ഒത്തുതീർപ്പ് ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട്നടൻ നിവിൻ പോളി വൈക്കം കോടതിയിലെത്തി അടച്ചിട്ട മുറിയിൽ മൊഴി നൽകിയിരുന്നു. വ്യാജ ഒപ്പിട്ട് അവകാശവാദം ഉന്നയിച്ചുവെന്ന് കാണിച്ച് മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മാതാവായ പി.എസ്. ഷംനാസിനെതിരെ നിവിൻ പോളിയും വൈക്കം കോടതിയില്‍ പരാതി നല്‍കിയിരുന്നു.
Comments ()