വണികവൈശ്യസംഘത്തിന്റെ ഊരുചുറ്റൽ കുംഭകുടം ആരംഭിച്ചു
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കം വണിക വൈശ്യസംഘത്തിന്റെ ഊരുചുറ്റൽ കുംഭകുടം ആരംഭിച്ചു. മൂത്തേടത്ത് കാവ് ക്ഷേത്രത്തിലേക്ക് കുംഭഭരണി ദിനമായ ഫെബ്രു 23ന് നടക്കുന്ന കുംഭകുട കുത്തി യോട്ടത്തിന്റെ മുന്നോടിയായാണ് ഊരു ചുറ്റൽ കുംഭകുടം നടത്തുന്നത്. കിഴക്കേ നട മുത്താരമ്മൻ കാവിൽ ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും കാപ്പ് കെട്ട് - കുടിയിരുത്തൽ ചടങ്ങുകൾ നടന്നു. കാളിയമ്മ നട ക്ഷേത്രത്തിലെ വെളിച്ചപ്പാട് എം. ജയൻ ദീപം തെളിയിച്ചു കുംഭകുടം നിറച്ച് വൃതം എടുത്തവർക്ക് കൈമാറി. ഗിഞ്ചറ, കൈമണി എന്നി വാദ്യമേളങ്ങളുടെയും സ്തുതി ഗീതങ്ങളുടെയും താളത്തിനൊപ്പം നൃത്തചുവടുകളുമായി വൈക്കത്തിന്റ വിവിധ ഭാഗങ്ങളിൽ ഒൻപത് ദിവസം ഊരു ചുറ്റും. വണിക വൈശ്യസംഘം 27 നമ്പർ ശാഖ മൂത്തേടത്ത് കാവ് ക്ഷേത്രത്തിലേക്ക് നടത്തുന്ന കുംഭകുട- കുത്തിയോട്ടം പതിവ് ആചാരമാണ്. ഭരണി നാളിൽ കുംഭകുട- കുത്തിയോട്ടം കാവിലെ അലങ്കാര ഗോപുരത്തിൽ എത്തുമ്പോൾ കാവിലമ്മ എഴുന്നള്ളി എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയാക്കും 23ന് രാവിലെ 8 ന് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും മുത്താരമ്മൻ കാവിലേക്ക് ദേശതാലപ്പൊലി 9 ന് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ 11.30 ന് പമ്പമേളം, 12 ന് കുംഭകുട സദ്യ, 2.30 ന് വിൽപ്പാട്ട്, 3.10 ന് കുടം പൂജ വൈകിട്ട് 5.05 ന് കുത്തിയോട്ടം 7.40 ന് കുംഭകുട എതിരേൽപ്പ് 8.10 ന് കുംഭകുടാഭിഷേകം. ചടങ്ങുകൾക്ക് വി.ആർ. ഗിരി, നിഷാദ്, എ. വേലായുധൻ ചെട്ടിയാർ, എം. മഹാദേവൻ, രാഹുൽ ബാബു, രാജേഷ് മാളിയേക്കൽ, വി. അനൂപ് എൻ.ആർ അമ്മിണിയമ്മ റാണി രൂപേഷ് തുടങ്ങിയവർ നേതൃത്വം നല്കും.
Comments ()