അഞ്ചുവർഷം കൊണ്ട് 150 പാലങ്ങൾ നിർമിച്ചു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോട്ടയം: അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 150 പാലങ്ങളാണ് നിർമിച്ചതെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് എന്നറിയപ്പെടുന്ന കാരിക്കത്തറ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ടൂറിസം മേഖലയിലും പാലങ്ങൾ നേട്ടമാവുകയാണ്. അഞ്ചുവർഷം കൊണ്ട് 50 ശതമാനം റോഡുകൾ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും അത് 60 ശതമാനമാക്കാനായി. റോഡ് നവീകരണത്തിനായി മാത്രം ഈ സർക്കാർ 35000 കോടി രൂപയാണ് ചെലവഴിച്ചത്. ദേശീയപാത 550 കിലോമീറ്റർ പൂർത്തീകരിക്കാനായി എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.കുമരകം ടൗണിലേക്കുള്ള പ്രവേശന കവാടത്തിൽ നാലു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയപാലം പൊളിച്ചു നീക്കി107.1 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പുനർ നിർമിച്ചത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബിയിലൂടെ 29.49 കോടി രൂപയാണ് ചെലവഴിച്ചത്. നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. .ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി. ബിനു, സീമ ദിലീപ്, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ബി. സുഭാഷ്‌കുമാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, എ.പി. സലിമോൻ, ആറ്റാമംഗലം പള്ളി വികാരി ഫാ. അഭിലാഷ് വലിയവീട്ടിൽ, ശ്രീനാരായണ പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് അഡ്വ. വി.പി. അശോകൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. ജോഷി, ആർഷ ബൈജു, പ്രിൻസ് സ്‌കറിയ, സാൽവിൻ കൊടിയന്തറ, സ്വാഗത സംഘം കമ്മിറ്റി കൺവീനർ കെ.എസ്. സലിമോൻ, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
Comments ()