ബഷീർ മലയാളത്തിൻ്റെ കോമിക് ജീനിയസ്സ്: മോഹൻ ഡി. ബാബു
തലയോലപ്പറമ്പ്: വിചിത്രമായ നാട്ടു പേരുകൾ തൻ്റെ കഥാപാത്രങ്ങൾക്ക് നൽകി സ്വയം " ബഷീർ ദ പുലയൻ " എന്ന ബിരുദം സ്വീകരിക്കുകയും പരിഹാസപൂർവ്വം ഗവേഷണം നടത്തുകയും ചെയ്ത ബഷീർ മലയാളത്തിൻ്റെ കോമിക് ജീനിയസ്സാണ് എന്ന് സാംസ്കാരിക പ്രവർത്തകനും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ മോഹൻ ഡി. ബാബു അഭിപ്രായപ്പെട്ടു. ഭാഷയുടെ രാഷ്ട്രിയത്തെക്കുറിച്ചും പേരിൻ്റെ പ്രത്യയശാസ്ത്രത്തെപ്പറ്റിയും ഭാവാത്മക അന്വേഷണം നിർവഹിച്ച അദ്ദേഹത്തിൻ്റെ പ്രതിഭയോടു " യാ ഇലാഹി " എന്ന ഗ്രന്ഥനാമം നീതി പുലർത്തുന്നില്ല എന്ന് അദ്ദേഹം പറഞ്ഞ്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 132 മത് സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹൻ ഡി. ബാബു. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന സാഹിത്യ സദസ്സിൽ സാമൂഹ്യ പ്രവർത്തക ജെസ്സി വർഗ്ഗീസ് മോഡറേറ്റർ ആയി. സാംസ്കാരിക പ്രവർത്തകൻ എം.കെ. കണ്ണൻ വടകര ബഷീറിൻ്റെ ഒരു ഭഗവദ്ഗീതയും കുറെ മുലകളും എന്ന കഥയെക്കുറിച്ച് പ്രബന്ധ അവതരണം നടത്തി. ചടങ്ങിൽ വെച്ച് സാംസ്കാരിക പ്രവർത്തകനായ അബ്ദുൾ കരിം ചൈതന്യയുടെ കുഞ്ഞുമമ്മുഞ്ഞിൻ്റെ പുഴ എന്ന കഥ പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം നാടക-ടെലിവിഷൻ താരം നാഗേഷ് ബാബു ബഷീർ കഥാപാത്രം സെയ്തു മുഹമ്മദിന് നൽകി നിർവ്വഹിച്ചു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, അബ്ദുൾ ആപ്പാഞ്ചിറ, ഡി. കുമാരി കരുണാകരൻ, ഡോ.എസ്. പ്രീതൻ, മോഹൻദാസ് ഗ്യാലക്സി, എ.കെ. മണി, ഫിറോഷ് മാവുങ്കൽ, സി.എ. ഉദയഭാനു, കഥാകൃത്ത് അബ്ദുൾ കരിം ചൈതന്യ എന്നിവർ പ്രസംഗിച്ചു.
Comments ()