ശ്രീനാരായണഗുരു ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രം സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം
തലയോലപ്പറമ്പ്:
ശ്രീനാരായണ ഗുരു മാത്താനം ദേവീക്ഷേത്രം സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന് ഇന്ന് തുടക്കമാകും.
വൈകീട്ട് 6.30-ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ., ത്രിതലപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടു ക്കും. 1927 ഫെബ്രുവരി 21-ന് ശ്രീനാരായണഗുരു വൈക്കത്തേക്കുള്ള യാത്രാമധ്യേ തലയോലപ്പറമ്പിൽ മാത്താനം ദേവീക്ഷേത്ര സന്നിധിയിലെ ആൽത്തറയിൽ വിശ്രമത്തിനായി എത്തുകയായിരുന്നു.
കുറുന്തറപുഴ വഴി വള്ളത്തിലായിരുന്നു ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും യാത്ര ചെയ്തിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള കാക്കോടി തറവാടിൻ്റെ സമീപത്ത് ഇറങ്ങിയതിനുശേഷം കാൽനടയായിട്ടാണ് ഗുരുവും ശിഷ്യന്മാരും ക്ഷേത്രത്തിലേക്ക് എത്തിയത്. അന്ന് ചെറിയ ദേവീക്ഷേത്രമായിരുന്നു മാത്താനംക്ഷേത്രം. നിരവധി മൂർത്തികളുടെ ശിലാവിഗ്രഹങ്ങൾ അവിടെ ഉണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെ നിർദേശപ്രകാരം ശിഷ്യൻ നരസിംഹസ്വാമി അതെല്ലാം എടുത്തുമാറ്റി. ഒരു ശിലാവിഗ്രഹത്തിൽ തൊട്ടപ്പോൾ ആലിൻചുവട്ടിൽ വിശ്രമിച്ചിരുന്ന ശ്രീനാരായണഗുരു വിലക്കി. അത് സ്വയംഭൂവായ ദുർഗാദേവിയാണെന്ന് പറയുകയും മാത്താനം ദേവീക്ഷേത്രത്തിന് ബ്രഹ്‌മപുരം മാത്താനം ദേവീക്ഷേത്രം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. മൂന്നുദിവസം ക്ഷേത്ര സങ്കേതത്തിൽ വിശ്രമിച്ചതിനു ശേഷമാണ് ഗുരുവും ശിഷ്യരും മടങ്ങിയത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് ഇന്നു തിരി തെളിയുന്നത്.
Comments ()