അന്‍പതു നോമ്പാചരണത്തിന്റെ വിഭൂതി തിരുനാള്‍ ആചരിച്ചു: ഇനി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനങ്ങൾ
വൈക്കം: അന്‍പതു നോമ്പാചരണത്തിന്റെ ദീപ്തസ്മരണയില്‍ ബുധനാഴ്ച രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു. ഇനിയുള്ള അന്‍പതു ദിനങ്ങള്‍ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യപ്രവര്‍ത്തിയുടെയും ദിനങ്ങളാണ്. ചെയ്ത പാപങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിക്കാനും ദൈവത്തിലേയ്ക്ക് തിരിച്ചുപോകാനുമുള്ള അവസരമാണ് നോമ്പകാലത്തെ വിശ്വവാസികള്‍ കണക്കാക്കുന്നത്. ബുധനാഴ്ച രാവിലെ 6 ന് ദേവാലയങ്ങളില്‍ വിഭൂതി തിരുനാളിന്റെ ചടങ്ങുകള്‍ തുടങ്ങി. കുരുത്തോല കരിച്ചെടുത്ത കരിയില്‍ തീര്‍ത്ത ഭസ്മം വിശ്വവാസികളുടെ നെറ്റിയില്‍ വൈദികര്‍ കുരിശടയാളം വരച്ച് വിഭൂതിയുടെ ചടങ്ങ് നടത്തി. വൈക്കം നടേല്‍ പള്ളിയില്‍ വികാരി ഫാദര്‍ ആന്റണി പരവര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികനായിരുന്നു. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കുരുത്തോലകരി ഉപയോഗിച്ച് വിശ്വാസികളുടെയും നെറ്റിയില്‍ വൈദികര്‍ കുരിശടയാളം വരച്ചു. വൈക്കം ഫൊറോനായുടെ കീഴിലുള്ള വിവധ ദേവാലയങ്ങളില്‍ ബുധനാഴ്ച രാവിലെ 6 ന് വിഭൂതിയുടെ ചടങ്ങുകള്‍ തുടങ്ങി. സെന്റ് ജോസഫ് ഫൊറോനാപള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം പള്ളിയില്‍ വികാരി ഫാദര്‍ ഷിബു ജോണ്‍ ചാത്തനാട്ട്, ടി.വി. പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ഫാദര്‍ ഡിനോ മാണിക്ക്യത്താന്‍ എന്നിവര്‍ കാര്‍മ്മികരായിരുന്നു.
Comments ()